Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടിക്ക് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു.
നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.
വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. അതേസമയം അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി അടൂർ പ്രകാശ് എംപി. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ അടുത്ത ബന്ധമുണ്ട്.
ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണം.
പോറ്റിയും സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനാണ്. ഇതിനായി മുൻകൂർ അനുമതി വാങ്ങിയിരുന്നു.
അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ഡൽഹിയിലെത്തിയപ്പോൾ കൂടെ വരണമെന്ന് പോറ്റി അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെസിബിസി ജാഗ്രതാ കമ്മീഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി.
വർഷങ്ങൾക്കുമുമ്പ് ഒരു മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവാദമായതിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്ത അതേ കലാസൃഷ്ടി പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്ന കൊച്ചി ബിനാലെ പോലുള്ള പരിപാടികളിൽ ഉൾപ്പെടുത്തപ്പെടാൻ ഇടയായത് അപലപനീയമാണ്.
ക്രൈസ്തവ സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇത്തരം കലാസൃഷ്ടികൾ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് -കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Kerala
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ കൊല്ലപ്പെട്ട കേസിൽ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം വിവരശേഖരണം ആരംഭിച്ചു.
മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ ആക്രമിച്ചത്. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട്ടെത്തിയത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റിയാണ് വാളയാറിലെ അട്ടപ്പള്ളത്തെത്തിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേയുള്ള രണ്ടു ലൈംഗികപീഡന പരാതികളിലും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
തിരുവനന്തപുരത്തുള്ള യുവതിയുടെ പരാതിയിലെ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു.
ഈ കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി എസ്. സാനിക്കാണ് അന്വേഷണ ചുമതല. പോലീസ് ആസ്ഥാനത്തെ എഐജി ജി.പൂങ്കുഴലി മേൽനോട്ടം വഹിക്കും.
ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ 23കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.
രണ്ടാമത്തെ കേസിൽ തിങ്കളാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഫ്ളാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം ഇരുപത്തഞ്ചിനകം ഫ്ളാറ്റ് ഒഴിയണമെന്നു കാണിച്ച് അസോസിയേഷൻ നോട്ടീസ് നൽകി.
പോലീസ് നിരന്തരം പരിശോധന നടത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഫ്ളാറ്റ് ഒഴിയണമെന്നുമാണ് ആവശ്യം. അധികം വൈകാതെതന്നെ ഫ്ളാറ്റ് ഒഴിയുമെന്ന് രാഹുൽ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
Kerala
തൃശൂർ: കിഫ്ബി-മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സിപിഎം-ബിജെപി അന്തർധാരയുണ്ടെന്നു വ്യക്തമാണെന്ന് പ്രസ് ക്ലബ്ബിന്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനെ സഹായിക്കുന്ന രീതിയാണ് ഇഡി സ്വീകരിക്കുന്നത്.
കിഫ്ബിയുടെ വ്യവസായ ഇടനാഴിയുടെ പേരിൽ നടത്തിയതു ഭൂമിക്കച്ചവടമാണ്. ഇക്കാര്യം റവന്യു വകുപ്പ് അറിഞ്ഞോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഇഡി നോട്ടീസ് പലപ്പോഴും ആവിയാകുകയാണ്. കൃത്യമായ അന്വേഷണം നടത്തിയാൽ അഴിമതി പുറത്തുകൊണ്ടുവരാനാകും. മസാല ബോണ്ടിനു നിശ്ചയിച്ച 9.72 ശതമാനം പലിശ വളരെ അധികമാണ്.
നിലവിൽ 6-8 ശതമാനം പലിശയ്ക്കു പണം ലഭ്യമാണെന്നിരിക്കേ കൂടിയ നിരക്ക് അഴിമതിയാണ്. മസാല ബോണ്ടിറക്കി നേടിയ 2150 കോടി രൂപയ്ക്കു കഴിഞ്ഞവർഷം തിരിച്ചടയ്ക്കേണ്ടിവന്നത് 1035 കോടി രൂപയാണ്. ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഓഹരിപങ്കാളിത്തമുള്ള സിഡിപിക്യു കന്പനിയിൽനിന്നാണ് വായ്പയെടുത്തത്. ഇവിടെ ലാവ്ലിൻ ബന്ധം മണക്കുന്നുണ്ട്.
കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ശബരിമല സ്വർണപ്പാളി വിവാദം മുന്‍പത്തെ സ്വർണക്കടത്തു വിവാദം പോലെ എവിടെയുമെത്തില്ലായിരുന്നു. എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ട്. ഇനിയും മന്ത്രിമാരടക്കം ജയിലിൽ സാധ്യതയുണ്ട്. മന്ത്രിമാരുടെ അറിവോടെയാണു കൊള്ള നടന്നതെന്നാണു വിവരം.
എന്നിട്ടും അറസ്റ്റിലായവരെയൊന്നും സിപിഎം സസ്പെൻഡ് ചെയ്തിട്ടില്ല. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആക്ഷേപമുയർന്നപ്പോൾ ഉടനെ കോണ്‍ഗ്രസ് നടപടിയെടുത്തു. രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്കി ഹൈക്കോടതി. ആറാഴ്ചത്തെ സമയം കൂടിയാണ് ഹൈക്കോടതി അനുവദിച്ചത്.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവച്ച കവറിൽ എസ്ഐടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്റെ മറുപടികൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം.
Kerala
കൊച്ചി: യുവനടിയുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ പോലീസ് പറഞ്ഞു.
Kerala
ചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി.
വാരനാട് സ്വദേശിനിയായ റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ-62) യുടെ കൊലപാതക കേസില്‍ ചേർത്തല പോലീസാണ് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി പി.ടി. അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, ആലപ്പുഴ ഫോറൻസിക് ഉദ്യോഗസ്ഥ ദീപ അനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തയത്. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച തെരച്ചിൽ ഒന്നരവരെ നീണ്ടു.
മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ തെരച്ചിലിൽ തെളിവായി ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ചേർത്തല ലോക്കൽ പോലീസാണ് ഐഷയുടെ തിരോധന കേസ് അന്വഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
2006 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്.വർഷങ്ങൾക്ക് ശേഷം സഹോദരൻ പ്രവീൺ കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പിന്നീട് അന്വേഷണം വഴിമുട്ടിയപ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ തിരോധാന കേസ് അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ സെബാസ്റ്റ്യൻ പിടിക്കപ്പെടുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബിന്ദു പത്മമനാഭനെ കൊലപ്പെടുത്തിയെന്ന് അന്വഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴിനൽകിയതോടെയാണ് കേസിന് വഴിത്തിരിവായത്. തുടർന്നുള്ള പരിശോധനയിൽ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു കത്തിക്കരിഞ്ഞ നിലയിൽ ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഇയാളുടെ വീട്ടുവളപ്പ് മുഴുവൻ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ പരിശോധന നടത്തി. ബിന്ദുവിന്റെ ശരീര അവശിഷ്ടങ്ങൾ കത്തിച്ച ശേഷം തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിൽ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.
Kerala
തൃശൂർ: വാഹനാപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ വ്യാജ ഇൻഷ്വറൻസ് പോളിസി ഹാജരാക്കിയവർക്കെതിരേ അന്വേഷണം.
ഛത്തീസ്ഗഡ് സ്വദേശികളായ ആനന്ദ് നായിക്, സന്ദീപ് റാം എന്നിവരെ 2023 മേയ് അഞ്ചിന് രാത്രി പേരാമംഗലം സ്റ്റേഷൻ പരിധിയിലുള്ള പുത്തിശേരിയിലാണ് ഇന്നോവ കാർ ഇടിച്ചുതെറിപ്പിച്ചത്. ആനന്ദ് നായിക് പിന്നീടു മരിച്ചു.
പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ പേരിലുള്ള വ്യാജ പോളിസി നൽകിയാണ് കൊണ്ടുപോയത്. കമ്പനിയെ എതിർകക്ഷിയാക്കി തൃശൂർ എംഎസിടി കോടതിയിൽ 33 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആനന്ദ് നായിക്കിന്റെ ബന്ധുക്കൾ ഹർജി നൽകിയതോടെയാണ് പോളിസി വ്യാജമാണെന്നു ബോധ്യമായത്.
കമ്പനി പ്രതിനിധി ജോർജ് തട്ടിൽ കഴിഞ്ഞ ജനുവരി ഒന്നിനു സിറ്റി പോലീസ് കമ്മീഷണർക്കു രണ്ടുവട്ടം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഡിഐജി ഹരിശങ്കറിനു നലകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇൻഷ്വറൻസ് വ്യാജമായതിനാൽ കേസിന്റെ വിചാരണ നിർത്തിവച്ചുള്ള അന്വേഷണത്തിനാണ് നിർദേശം.
വർക്ക്ഷോപ്പിൽനിന്ന് ഇന്നോവയുമായി ജെനക്സ് ജോയി എന്നയാൾ പോയപ്പോഴാണ് അപകടമുണ്ടായത്. ജെനക്സിനെ കൂടാതെ വാഹനയുടമ തൃശൂർ സ്വദേശി ദിലീപ്, പോളിസിയുണ്ടാക്കാൻ സഹായിച്ചെന്നു പറയപ്പെടുന്ന തൃശൂർ സ്വദേശിയും ഇപ്പോൾ ഹരിയാനയിൽ താമസിക്കുന്നയാളുമായ സുഹാസ് എന്നിവരടക്കം മൂന്നുപേർക്കെതിരേയാണ് അന്വേഷണം.
ഇൻഷ്വറൻസ് കമ്പനിയുടെ അന്വേഷണത്തിൽ ഇന്നോവ കാറിന്റെ അതേ രജിസ്ട്രേഷൻ നമ്പറിൽ ഡൽഹിയിൽ ബൈക്ക് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഡൽഹി രജിസ്ട്രേഷനുള്ള ഇന്നോവ കാറിന്റെ നമ്പറാണ് ഒറിജിനലെന്നും മോട്ടോർ സൈക്കിളിന്റെ നമ്പർ വ്യാജമാണെന്നും തെളിഞ്ഞു.
ഇന്നോവ കാറിന്റെ പോളിസി 2019 ഓഗസ്റ്റ് അഞ്ചിന് കഴിഞ്ഞതാണ്. കേരളത്തിലേക്കു രജിസ്ട്രേഷൻ മാറ്റിയുമില്ല. വാഹനം അപകടത്തിൽപ്പെട്ടതോടെ വ്യാജമായി ഇൻഷ്വറൻസ് പോളിസിയുണ്ടാക്കി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
Kerala
പയ്യന്നൂര്‍: ചീമേനി ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ തറയില്‍ അനീഷ് ജോര്‍ജിന്റെ (45)ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം.
ഭീഷണികളെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യയ്ക്കു കാരണമെന്നും അനീഷിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജെപി ജില്ലാ ഘടകം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്സ് ക്ലിപ്പുകളെ ഉദ്ധരിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചിരുന്നു. അനീഷിന് ഭീഷണിയുള്ളതായി ഏറ്റുകുടുക്ക പ്രദേശത്തുനിന്നും ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായാണ് പോലീസ് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
ആരൊക്കെയാണു ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതോടൊപ്പം ബിഎല്‍ഒയുടെ ചുമതലയും ജോലിഭാരവും കനത്ത മാനസിക സംഘര്ഷമുണ്ടാക്കിയതായുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ട് ജില്ലാ വരണാധികാരിയുടെ പ്രസ്താവനയുമുണ്ടായിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന തിങ്കളാഴ്ച നടത്തും. ഇതിനായി എസ്പി ശശിധരനും എസ്ഐടി സംഘവും പമ്പയിലെത്തി. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക.
പമ്പയിലെത്തിയ എസ്ഐടി സംഘം ഇന്ന് വൈകുന്നേരം സന്നിധാനത്തേയ്ക്ക് പോകും. ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ശ്രീകോവിലിലെ ദ്വാരപാലക പാളി ,കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ സംഘം ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണപ്പാളികളുടെയും ചെമ്പുപ്പാളികളുടെയും സാമ്പിളും ശേഖരിക്കും.
സന്നിധാനത്ത് നിന്ന് സ്വർണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ നോക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക.
Kerala
തിരുവനന്തപുരം: പോലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഡിജിപി. ഇതുസംബന്ധിച്ച സർക്കുലറിൽ പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവുമുണ്ട്.
സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി സർക്കുലർ പുറത്തിറക്കിയത്.
Kerala
കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയുടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
Kerala
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു.
ചേർത്തല കളവംകോട് സ്വദേശിക്കെതിരെയാണ് ചേർത്തല പോലീസ് കേസെടുത്തത്. വെള്ളാപ്പള്ളി നടേശനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ഇയാൾ നിരന്തരം ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
കായംകുളം എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസാണ് ചേർത്തല ഡിവൈഎസ്പിക്ക് പരാതിനൽകിയത്. പരാതി പിന്നീട് ചേർത്തല പോലീസിന് കൈമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്.
ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ഭൂട്ടാനില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍.
കസ്റ്റംസിന് പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി), ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ), ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കേന്ദ്ര ജിഎസ്ടി എന്നീ ഏജന്‍സികളും അന്വേഷണം നടത്തും. ഇഡിയും എന്‍ഐഎയും പ്രാഥമിക വിവരശേഖരണം തുടങ്ങി. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിലെ കള്ളപ്പണ ഇടപാടാണ് പ്രധാനമായും ഇഡി പരിശോധിക്കുക. വിശദമായ വിവര ശേഖരണങ്ങള്‍ക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഇഡി നീക്കം.
തീവ്രവാദ സംഘങ്ങളുടെ സഹായം വണ്ടിക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന സൂചനയാണ് എന്‍ഐഎ പരിശോധിക്കുക. ചെറിയ തുകയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ വലിയ വിലയ്ക്കാണ് ഇടനിലക്കാര്‍ മറിച്ചു വിറ്റിരുന്നത്. ഈ ഇടപാടുകളിലെ സാമ്പത്തിക തിരിമറിയാകും ഡിആര്‍ഐ അന്വേഷിക്കുക.
അനധികൃതമായി കടത്തിക്കൊണ്ടുവന്നിട്ടുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ വ്യാപക ജിഎസ്ടി വെട്ടിപ്പ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ജിഎസ്ടി വിഭാഗം തേടും.
Kerala
തിരുവനന്തപുരം: കെഎസ്യു നേതാക്കളെ മുഖംമൂടിയും വിലങ്ങുമിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഉത്തരവ്
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറോടാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പോലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു മന്ത്രി വി.എന്‍. വാസവന് നിയമസഭയില്‍ പറഞ്ഞത്.